വിശ്വാസം പ്രവൃത്തിയിൽ
2021 ലെ ഒരു സായാഹ്നത്തിൽ ഒരു പ്രദേശത്തു വീശിയടിച്ച ചുഴലിക്കാറ്റ് ഒരു കുടുംബത്തിന്റെ കളപ്പുരയെ നശിപ്പിച്ചു. 1800 കളുടെ അവസാനം മുതൽ കളപ്പുര കുടുംബസ്വത്തിലുണ്ടായിരുന്നതിനാൽ ഇത് ഒരു ദുഃഖകരമായ നഷ്ടമായിരുന്നു. ജോണും ഭാര്യയും അടുത്ത ദിവസം രാവിലെ പള്ളിയിലേക്കു പോകുമ്പോൾ, അവർ കേടുപാടുകൾ കാണുകയും എങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കുകയും ചെയ്തു. അങ്ങനെ അവർ കാർ നിർത്തി വിവരങ്ങൾ തിരക്കി, ശുചീകരണത്തിന് കുടുംബത്തിനു സഹായം ആവശ്യമാണെന്നു മനസ്സിലാക്കി. കാർ വേഗത്തിൽ തിരിച്ച്, അവർ വസ്ത്രം മാറാൻ വീട്ടിലേക്കു മടങ്ങി. അക്രമാസക്തമായ കാറ്റിൽ തകർന്നുവീണ കളപ്പുരയുടെ അ്വശിഷ്ടങ്ങൾ വൃത്തിയാക്കാൻ ആ ദിവസം അവിടെ താമസിച്ചു. ആ കുടുംബത്തെ സേവിച്ചതിലൂടെ അവർ തങ്ങളുടെ വിശ്വാസം പ്രാവർത്തികമാക്കി.
“പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാകുന്നു’’ (യാക്കോബ് 2:26) എന്നു യാക്കോബ് പറഞ്ഞു. എവിടേക്കാണ് പോകുന്നതെന്ന് അറിയാതെ അനുസരണയോടെ ദൈവത്തെ അനുഗമിച്ച അബ്രഹാമിന്റെ ഉദാഹരണം യാക്കോബ് നൽകുന്നു (വാ. 23; ഉല്പത്തി 12:14; 15:6; എബ്രായർ 11:8 കാണുക). യെരീഹോ പട്ടണം ഒറ്റുനോക്കുവാൻ പോയ ചാരന്മാരെ ഒളിപ്പിച്ചപ്പോൾ യിസ്രായേലിന്റെ ദൈവത്തിലുള്ള തന്റെ വിശ്വാസം പ്രകടമാക്കിയ രാഹാബിനെയും യാക്കോബ് പരാമർശിക്കുന്നു (യാക്കോബ് 2:25; യോശുവ 2; 6:17 കാണുക).
“ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്തു?’’ (യാക്കോബ് 2:14), അത് അവർക്ക് ഒരു ഗുണവും ചെയ്യുന്നില്ല. “വിശ്വാസമാണ് വേരുകൾ, സൽപ്രവൃത്തികളാണ് ഫലം,’’ മാത്യു ഹെൻറി അഭിപ്രായപ്പെടുന്നു, “നമുക്ക് രണ്ടും ഉണ്ടെന്ന് ഉറപ്പുവരുത്തണം.’’ ദൈവത്തിന് നമ്മുടെ നല്ല പ്രവൃത്തികൾ ആവശ്യമില്ല, എന്നാൽ നമ്മുടെ വിശ്വാസം നമ്മുടെ പ്രവൃത്തികളാൽ തെളിയിക്കപ്പെടണം.
ദൈവത്തെ സ്നേഹിക്കുകയും അവനിൽ ചാരുകയും ചെയ്യുക
സുനിൽ തമാശക്കാരനും മിടുക്കനും എല്ലാവരുടെയും സ്നേഹഭാജനവുമായിരുന്നു. എന്നാൽ അവൻ രഹസ്യമായി വിഷാദരോഗത്തോടു പോരാടുകയായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ അവൻ ആത്മഹത്യ ചെയ്തതിനുശേഷം, അവന്റെ അമ്മ പ്രതിഭ അവനെക്കുറിച്ച് പറഞ്ഞു, “അവനെപ്പോലെ ഇത്രയധികം മിടുക്കനും എല്ലാവരും ഇഷ്ടപ്പെടുന്നവനുമായ ഒരാൾ എങ്ങനെ ആ അവസ്ഥയിലേക്ക് വരുമെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. സുനിൽ. . . ആത്മഹത്യയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നില്ല.’’ പ്രതിഭയ്ക്ക് നിശ്ശബ്ദമായി തന്റെ സങ്കടം ദൈവത്തോട് പകരുന്ന നിമിഷങ്ങളുണ്ട്. ആത്മഹത്യയ്ക്കു ശേഷമുള്ള അഗാധമായ ദുഃഖം “തികച്ചും വ്യത്യസ്തമായ ദുഃഖത്തിന്റെ തലം’’ ആണെന്ന് അവൾ പറയുന്നു. എന്നിട്ടും അവളും അവളുടെ കുടുംബവും ശക്തിക്കായി ദൈവത്തിലും മറ്റുള്ളവരിലും ചാരുവാൻ പഠിച്ചു, ഇപ്പോൾ അവർ വിഷാദരോഗത്തിന്റെ പിടിയിലായിരിക്കുന്ന മറ്റുള്ളവരെ സ്നേഹിക്കാൻ അവരുടെ സമയം ഉപയോഗിക്കുന്നു.
പ്രതിഭയുടെ മുദ്രാവാക്യം “സ്നേഹിക്കുകയും ചാരുകയും’’ എന്നതായി മാറി. രൂത്തിന്റെ പഴയനിയമ കഥയിലും ഈ ആശയം കാണാം. നൊവൊമിക്ക് അവളുടെ ഭർത്താവിനെയും രണ്ട് ആൺമക്കളെയും നഷ്ടപ്പെട്ടു - അവരിലൊരാൾ രൂത്തിനെയാണ് വിവാഹം കഴിച്ചത് (രൂത്ത് 1:3-5). കയ്പ്പും വിഷാദവും കൊണ്ടു നിറഞ്ഞ നൊവൊമി, അവളെ പരിപാലിക്കാൻ കഴിയുന്ന അമ്മയുടെ കുടുംബത്തിലേക്കു മടങ്ങാൻ രൂത്തിനെ പ്രേരിപ്പിച്ചു. രൂത്താകട്ടെ ദുഃഖിതയാണെങ്കിലും, അമ്മായിയമ്മയോടു “പറ്റിനിന്നു,’’ അവളോടൊപ്പം താമസിക്കാനും അവളെ പരിപാലിക്കാനും പ്രതിജ്ഞചെയ്തു (വാ. 14-17). അവർ നവോമിയുടെ മാതൃരാജ്യമായ ബെത്ലഹേമിലേക്കു മടങ്ങി, അവിടെ രൂത്ത് ഒരു വിദേശിയായിരുന്നു. എന്നാൽ അവർക്ക് സ്നേഹിക്കാനും ചാരുവാനും പരസ്പരം ഉണ്ടായിരുന്നു, ദൈവം അവർക്ക് വേണ്ടി കരുതി (2:11-12).
നമ്മുടെ ദുഃഖസമയത്ത്, ദൈവസ്നേഹം സ്ഥിരമായി നിലകൊള്ളുന്നു. നമുക്കു ചാരുവാൻ അവനെപ്പോഴും നമുക്കുവേണ്ടി ഉള്ളതുപോലെ നാം അവന്റെ ശക്തിയിൽ മറ്റുള്ളവരിൽ ആശ്രയിക്കുകയും അവരെ സ്നേഹിക്കുകയും ചെയ്യുന്നു.
അതിജീവനവും അഭിവൃദ്ധിയും
ഗുഹാവാസിയായ ഒരാളുടെ കുടുംബത്തിന്റെ കഥ പറയുന്ന ഒരു ഇംഗ്ലീഷ് സിനിമയിൽ അയാൾ പറയുന്നത് "അവരുടെ ചെറിയ കുടുംബം ഒരുമിച്ച് നിന്നാലേ നിലനില്ക്കാനാകൂ" എന്നാണ്. അവർക്ക് ലോകത്തേയും മറ്റുള്ളവരെയും ഭയമാണ്. താമസിക്കുവാൻ മറ്റാരുമില്ലാത്ത ഒരിടം അവർ കണ്ടെത്തി. പക്ഷേ, അപരിചിതരായ മറ്റൊരു കുടുംബം ഇതിനകം തന്നെ ആ ഭാഗത്ത് താമസിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ അയാൾക്ക് ഭയമായി. എന്നാൽ പെട്ടെന്ന് തന്നെ അവർ വ്യത്യാസങ്ങൾ മറന്ന് സ്നേഹത്തിലാകുകയും ഒരുമിച്ച് ജീവിക്കുവാൻ തുടങ്ങുകയും ചെയ്തു. തങ്ങൾക്ക് യഥാർത്ഥത്തിൽ അവരുടെ സഹവാസം സന്തോഷകരമാണെന്നും പൂർണ്ണമായ ഒരു ജീവിതത്തിന് മറ്റുള്ളവരും അനിവാര്യമാണെന്നും അവർ മനസ്സിലാക്കി.
ബന്ധങ്ങൾ നിലനിർത്തുന്നത് ശ്രമകരമാണ് - ആളുകൾ നമുക്ക് ഹാനികരമായ രീതിയിൽ ഇടപെടാൻ സാധ്യതയുണ്ട്. എങ്കിലും ദൈവം സഭയെന്ന ശരീരത്തിൽ തന്റെ ജനത്തെ ഒരുമിച്ചാക്കിയത് അന്യോന്യം പ്രയോജനത്തിനായിട്ടാണ്. മറ്റുള്ളവരുമായുള്ള കൂട്ടായ്മ ബന്ധത്തിലാണ് നാം പക്വത പ്രാപിക്കുന്നത് (എഫേസ്യർ 4:13). "പൂർണ്ണ വിനയത്തോടെയും സൗമ്യതയോടെയും ദീർഘക്ഷമയോടെയും” (വാ.2) ജീവിക്കുവാൻ ദൈവത്തിൽ ആശ്രയിക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും ജീവിതത്തെ "സ്നേഹത്തിൽ" പണിതുയർത്താൻ നാം അന്യോന്യം സഹായിക്കേണ്ടതുണ്ട് (വാ.16). നാം ഒരുമിച്ച് കൂടുമ്പോൾ സ്വന്തം കൃപാവരങ്ങൾ ഉപയോഗിക്കുകയും മറുള്ളവരുടേത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതു വഴി ദൈവത്തോടുകൂടെ നടന്ന് അവിടുത്തെ സേവിക്കുന്നതിന് നാം സജ്ജരാകുന്നു.
ദൈവം നയിക്കുന്നതിനനുസരിച്ച്, ദൈവജനത്തിന്റെ ഇടയിൽ നിങ്ങളുടെ ശുശ്രൂഷയെന്താണെന്ന് കണ്ടെത്താം. കേവലം അതിജീവനത്തിനപ്പുറം അതു ചെയ്യുവാൻ കഴിയും; പങ്കുവെക്കപ്പെടുന്ന സ്നേഹത്തിലൂടെ ദൈവത്തിന് മഹത്വം ഉണ്ടാകുകയും നാം കൂടുതലായി യേശുവിനെപ്പോലെയാകുകയും ചെയ്യും. യേശുവിനോടും മറ്റുള്ളവരോടുമുള്ള ബന്ധം വളരുന്നതനുസരിച്ച് നമ്മുടെ ദൈവാശ്രയത്വവും വർദ്ധിക്കും.
മറ്റുള്ളവരോടുകൂടെ നടക്കുക
2020-ൽ ബില്ലി എന്ന വിശ്വസ്തനും വാത്സല്യവുമുള്ള നായ ഇന്റെർനെറ്റിലെ താരമായി. അവന്റെ ഉടമയായ റസ്സൽ, തന്റെ കണങ്കാലിൽ പൊട്ടലുണ്ടായതു മൂലം ഒരു ക്രച്ചസ്സിന്റെ സഹായത്തോടു കൂടിയാണ് നടന്നിരുന്നത്. പെട്ടെന്ന് തന്നെ നായക്കുട്ടിയും മുടന്തി നടക്കുവാൻ തുടങ്ങി. റസ്സൽ ബില്ലിയെ ഒരു മൃഗഡോക്ടറുടെ അടുത്ത് കൊണ്ടുപോയി, അവന് കുഴപ്പമൊന്നുമില്ല എന്ന് അദ്ദേഹം റസ്സലിനോട് പറഞ്ഞു. അവൻ തനിയെയുള്ളപ്പോൾ സാധാരണ പോലെ ഓടിനടക്കും. എന്നാൽ തന്റെ ഉടമയുടെ കൂടെ നടക്കുമ്പോൾ നായ മുടന്ത് അഭിനയിക്കും. ഇതിനെയാണ് താദാത്മ്യം പ്രാപിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
മറ്റുള്ളവരോട് ചേർന്ന് നടക്കുക എന്നതാണ് അപ്പോസ്തലനായ പൗലോസ് റോമിലുള്ള സഭയ്ക്ക് കൊടുത്ത നിർദ്ദേശ്ശങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത്. അദ്ദേഹം അവസാനത്തെ അഞ്ചു കല്പനകളെ ഇങ്ങനെ ക്രോഡീകരിച്ചു. "കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക" (റോമർ 13:9). മറ്റുള്ളവരോട് ചേർന്ന് നടക്കുക എന്നതിന്റെ പ്രാധാന്യം വാക്യം 8 ൽ നമുക്ക് കാണാം : "അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു".
ലേഖിക ജെന്നി ആൽബേർസ് ശുപാർശ ചെയ്യുന്നു, "ആരെങ്കിലും തകർന്നിരിക്കുമ്പോൾ, അവരെ ശരിയാക്കുവാൻ ശ്രമിക്കരുത് (നിങ്ങൾക്കത് കഴിയില്ല). ആരെങ്കിലും വേദനിക്കുമ്പോൾ, അവരുടെ വേദന എടുത്തുമാറ്റാൻ ശ്രമിക്കരുത് (നിങ്ങൾക്കത് കഴിയില്ല). പകരം അവർക്ക് വേദനിക്കുമ്പോൾ അവരോടൊപ്പം ചേർന്ന് നടന്ന് അവരെ സ്നേഹിക്കുക (നിങ്ങൾക്കത് കഴിയും). കാരണം, ചിലപ്പോൾ ആളുകൾക്ക് അവർ ഏകരല്ല എന്ന് അറിഞ്ഞാൽ മാത്രം മതി".
നമുക്ക് മുറിവേൽക്കുമ്പോഴും, വേദന അനുഭവിക്കുമ്പോഴും, നമ്മുടെ രക്ഷകനായ യേശു നമ്മോടൊപ്പം നടക്കുന്നതിന്നാൽ, മറ്റുള്ളവരോടു കൂടെ നടക്കുക എന്നാൽ എന്താണെന്ന് നമുക്കറിയാം.
ഒരു ഭവനത്തിനായി കൊതിക്കുക
“ആനി ഓഫ് ഗ്രീൻ ഗേബിൾസ്”എന്ന കഥകളിലെ പ്രധാന കഥാപാത്രമായ ആനി ഒരു വീടിനായി കൊതിച്ചു. അനാഥയായ അവൾക്ക് എപ്പോഴെങ്കിലും ‘വീട്’ എന്നു വിളിക്കുവാൻ ഒരു സ്ഥലം കണ്ടെത്തുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, മാത്യു എന്ന പ്രായമായ ഒരാളും തന്റെ സഹോദരി മാരില്ലയും അവളെ വീട്ടിലേക്കു കൊണ്ടു പോയി.. അവരുടെ വീട്ടിലേക്കുള്ള യാത്രയിൽ, ആനി തുടർച്ചയായി സംസാരിച്ചുകൊണ്ടിരുന്നതിൽ ആനി ക്ഷമ ചോദിച്ചു. ശാന്തപ്രകൃതക്കാരനായ മാത്യു പറഞ്ഞു, “നീ ഇഷ്ടം പോലെ എത്ര വേണമെങ്കിലും സംസാരിച്ചോളൂ, ഒരു പ്രശ്നവുമില്ല.” ആനിന്റെ കാതുകൾക്കത് സംഗീതമായി തോന്നി. ആർക്കും അവളെ വേണ്ടാ എന്നാണ് അവൾ എപ്പോഴും കരുതിയിരുന്നത്, പ്രത്യേകിച്ച് അവളുടെ സംസാരം കേൾക്കാൻ ആരും കൂട്ടാക്കിയിയിരുന്നില്ല. പക്ഷേ, വീട്ടിൽ എത്തിയപ്പോൾ, വയലിൽ സഹായിക്കുവാൻ ഒരു ആൺകുട്ടിയെ ആയിരുന്നു അവരുടെ സഹോദരങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്ന് അവൾ മനസിലാക്കി. അവളുടെ പ്രതീക്ഷകൾ അസ്തമിച്ചു; തിരികെ പോകേണ്ടി വരുമെന്ന് അവൾ ഭയപ്പെട്ടു, പക്ഷേ അവർ അവളെ അവരുടെ കുടുംബത്തിന്റെ ഭാഗമാക്കിയപ്പോൾ സ്നേഹമുള്ള ഒരു ഭവനത്തിനായുള്ള ആനിന്റെ ആഗ്രഹം പൂർത്തീകരിക്കപ്പെട്ടു.
ആരുമില്ലെന്നും ഒറ്റയ്ക്കാണെന്നും തോന്നിയ സമയങ്ങൾ നമുക്കെല്ലാവർക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ യേശുവിലുള്ള രക്ഷയിലൂടെ നാം ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമായിത്തീരുമ്പോൾ, അവൻ നമുക്കൊരുറപ്പുള്ള ഭവനമായി മാറുന്നു (സങ്കീ. 62: 2). അവൻ നമ്മിൽ പ്രസാദിക്കുകയും എല്ലാ കാര്യങ്ങളെക്കുറിച്ചും അവനൊടു സംസാരിക്കുവാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു: നമ്മുടെ ആശങ്കകൾ, പ്രലോഭനങ്ങൾ, സങ്കടങ്ങൾ, പ്രതീക്ഷകൾ എല്ലാം. സങ്കീർത്തനക്കാരൻ നമ്മോടു പറയുന്നു "നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു." (വാ. 8).
മടിക്കരുത്. ഇഷ്ടം പോലെ ദൈവത്തോട് സംസാരിക്കുക. അവനതൊന്നും പ്രശ്നമല്ല. അവൻ നമ്മിൽ സന്തോഷിക്കുന്നു. അവൻ നമുടെ സങ്കേതമാകുന്നു.
കുലുങ്ങാത്ത വിശ്വാസം
തന്റെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ വസ്തുവകകൾ എടുക്കുവാൻ വേണ്ടി അരുൺ വൃദ്ധസദനത്തിലേക്ക് നടന്നു കയറി. സ്റ്റാഫ് തനിക്ക് രണ്ട് ചെറിയ പെട്ടികൾ കൈമാറി. സന്തോഷമായിരിക്കുവാൻ ധാരാളം വസ്തുവകകൾ ആവശ്യമില്ലെന്ന് താൻ അന്നുതിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു.
തന്റെ പിതാവ് സതീഷ്,സന്തോഷത്തോടെമറ്റുള്ളവർക്ക് ഒരു പുഞ്ചിരിയും പ്രോത്സാഹനവാക്കുകളും നല്കുവാൻഎപ്പോഴും തയ്യാറായിരുന്നു. പെട്ടിയിൽ ഒതുങ്ങാത്ത മറ്റൊരു "സ്വത്തായിരുന്നു" അദ്ദേഹത്തിന്റെ സന്തോഷത്തിന്റെ കാരണം: തന്റെ വീണ്ടെടുപ്പുകാരനായ യേശുവിലുള്ള കുലുങ്ങാത്ത വിശ്വാസം!
"...സ്വർഗ്ഗത്തിൽനിക്ഷേപം സ്വരൂപിച്ചു കൊൾവിൻ'' (മത്തായി 6:20) എന്ന് യേശു നമ്മെ പ്രേരിപ്പിക്കുന്നു.നമുക്ക് ഒരു വീടു സ്വന്തമാക്കുവാനോ കാർ വാങ്ങാനോ ഭാവിക്ക് വേണ്ടി കരുതിവയ്ക്കാനോ വസ്തുവകകൾ ഉണ്ടാകുവാനോസാധിക്കയില്ല എന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. എന്നാൽ നമ്മുടെ ഹൃദയത്തിന്റെ ശ്രദ്ധാകേന്ദ്രം പരിശോധിക്കുവാൻഅവൻനമ്മെ പ്രോത്സാഹിപ്പിച്ചു. സതീഷിന്റെശ്രദ്ധ, മറ്റുള്ളവരെ സ്നേഹിച്ചുകൊണ്ട് ദൈവത്തെ സ്നേഹിക്കുന്നതിൽആയിരുന്നു. അദ്ദേഹംതാൻ താമസിക്കുന്ന സ്ഥലത്ത് അലഞ്ഞ് തിരിഞ്ഞ്, ഹാളുകൾ കയറിയിറങ്ങി, കണ്ടുമുട്ടുന്നവരെ അഭിവാദ്യം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. ആരെങ്കിലും വിഷമിച്ചിരിക്കുകയാണെങ്കിൽ അവരെ ശ്രവിക്കുവാനും, ആശ്വസിപ്പിക്കുവാനും അവർക്കുവേണ്ടി ഹൃദയംഗമമായി പ്രാർത്ഥിക്കുവാനും അദ്ദേഹം അവിടെ ഉണ്ടായിരുന്നു. ദൈവത്തിന്റെമഹത്വത്തിനുംമറ്റുള്ളവരുടെ നന്മയ്ക്കും വേണ്ടി ജീവിക്കുന്നതിൽ തന്റെ മനസ്സ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കുന്നകൂടുതൽ പ്രാധാന്യമുള്ള കാര്യത്തിൽനിന്നും നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന നിസാരകാര്യങ്ങളിൽ നമുക്ക്സന്തുഷ്ടരാകാൻ സാധിക്കുമോ എന്ന് നാം നമ്മോട് തന്നെ ചോദിക്കുക. "(നിന്റെ) നിക്ഷേപം ഉള്ളേടത്തു (നിന്റെ) ഹൃദയവും ഇരിക്കും" (വാ.21).നാം എന്ത് വിലമതിക്കുന്നു എന്നത്, നാം എങ്ങനെ ജീവിക്കുന്നു എന്നതിൽ പ്രതിഫലിക്കുന്നു.
വിശ്വാസത്താലുള്ള ജീവിതം
നടക്കുമ്പോൾ മോഹിത്തിന് ചില ബാലൻസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ ബാലൻസ് മെച്ചപ്പെടുത്തുവാൻ ഡോക്ടർ ഫിസിക്കൽ തെറാപ്പി നിർദ്ദേശിച്ചു. ഒരു സെഷനിൽ അദ്ദേഹത്തിന്റെ തെറാപ്പിസ്റ്റ് അദ്ദേഹത്തോട് പറഞ്ഞു, "നിങ്ങൾക്ക് കാണാനാകുന്നതിൽ നിങ്ങൾ വളരെയധികം വിശ്വസിക്കുന്നു, അത് തെറ്റായിരിക്കുമ്പോഴും! നിങ്ങളുടെ മറ്റ് ശരീര സംവിധാനങ്ങളെ നിങ്ങൾ വേണ്ടത്ര ആശ്രയിക്കുന്നില്ല-അതായത്, നിങ്ങൾ കാൽ ചവിട്ടുമ്പോൾ അനുഭവപ്പെടുന്നതും നിങ്ങളുടെ അകത്തെ ചെവിയിൽ ഉണ്ടാകുന്ന സിഗ്നലുകളും, നിങ്ങൾക്ക് സന്തുലിതാവസ്ഥ നിലനിർത്തുവാൻ സഹായിക്കുന്നതാണ്.
"നിങ്ങൾക്ക് കാണാനാകുന്നതിൽ നിങ്ങൾ വളരെയധികം വിശ്വസിക്കുന്നു" എന്ന പ്രയോഗം, ആട്ടിടയനായ ദാവീദിന്റെയും, ഗോലിയാത്തുമായുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെയും കഥ ഓർമ്മയിൽ കൊണ്ടുവരുന്നു. നാൽപത് ദിവസം, ഫെലിസ്ത്യമല്ലനായ ഗോലിയാത്ത്, ഇസ്രായേൽ സൈന്യത്തെവെല്ലുവിളിച്ചു, തന്നോട് യുദ്ധം ചെയ്യാൻ ആരെയെങ്കിലും അയയ്ക്കാൻ അവരെ പരിഹസിച്ചു (1 സാമുവൽ 17:16). അവന്റെ ഭീമാകാരമായ ശരീരം കണ്ട് സ്വാഭാവികമായും അവർ ഭയപ്പെട്ടു. അപ്പോഴാണ്, തന്റെ മൂത്ത സഹോദരങ്ങൾക്ക് ഭക്ഷണസാധനങ്ങൾ കൊണ്ടുകൊടുക്കുവാൻ പിതാവിനാൽ അയയ്ക്കപ്പെട്ട യുവാവായ ദാവീദ് പ്രത്യക്ഷപ്പെട്ടത് (17:18).
ദാവീദ് ഈ അവസ്ഥയെ എങ്ങനെയാണ് വീക്ഷിച്ചത്? കാഴ്ചയാൽ അല്ല ദൈവത്തിലുള്ള വിശ്വാസത്താൽ! അവൻ ഭീമനെ കണ്ടു, പക്ഷേ അതിലും വലിയവനായ ദൈവം തന്റെ ജനത്തെ രക്ഷിക്കുമെന്ന് അവൻ വിശ്വസിച്ചു. അവൻ ഒരു ചെറുപ്പക്കാരനായിരുന്നിട്ടും, ശൗൽ രാജാവിനോട് പറഞ്ഞു, “ഈ ഫെലിസ്ത്യനെക്കുറിച്ച് വിഷമിക്കേണ്ട. . . . ഞാൻ അവനോട് യുദ്ധം ചെയ്യാൻ പോകുന്നു!”(17:32). പിന്നെ അവൻ ഗോലിയാത്തിനോട് പറഞ്ഞു, "യുദ്ധം യഹോവെക്കുള്ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും." (17:47). അതുതന്നെയാണ് ദൈവം ചെയ്തതും.
ദൈവത്തിന്റെ സ്വഭാവത്തിലും ശക്തിയിലും ആശ്രയിക്കുന്നത്, കാഴ്ചയെക്കാൾ വിശ്വാസത്താൽ ജീവിക്കുവാൻ നമ്മെ സഹായിക്കും.
സ്നേഹവാനായ ദൈവം
“അടുത്ത തവണ കാണാം എന്നോ അല്ലെങ്കിൽ “നല്ലൊരു വാരാന്ത്യം ആശംസിക്കുന്നു”എന്നോ പറഞ്ഞാണ് പ്രൊഫസ്സർ തൻ്റെ ഓൺലൈൻ ക്ലാസ്സ് ഓരോ തവണയും അവസാനിപ്പിച്ചത്. ചില വിദ്യാർത്ഥികൾ “നന്ദി, നിങ്ങൾക്കും അങ്ങനെതന്നെ” എന്ന് പ്രതികരിക്കും. എന്നാൽ ഒരു ദിവസം ഒരു വിദ്യാർത്ഥി "ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന് പ്രതികരിച്ചു,.” ആശ്ചര്യത്തോടെ “ഞാനും നിന്നെ സ്നേഹിക്കുന്നു" എന്ന് അദ്ദേഹം മറുപടി പറഞ്ഞു. താൻ ആഗ്രഹിച്ചതുപോലെ മുഖാമുഖം പഠിപ്പിക്കാതെ തന്റെ കമ്പ്യൂട്ടർ സ്ക്രീനിനെ നോക്കി പഠിപ്പിക്കേണ്ടി വരുന്ന പ്രൊഫസ്സർക്ക് കൃതജ്ഞതയായി ഒരു ‘സ്നേഹ’ ചങ്ങല സൃഷ്ടിക്കാൻ സഹപാഠികൾ തീരുമാനിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം പഠിപ്പിച്ചു തീർന്നപ്പോൾ പ്രൊഫസ്സർ പറഞ്ഞു “അടുത്ത തവണ കാണാം,“ അതിനു വിദ്യാർത്ഥികൾ ഒരോരുത്തരായി “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു. ഈ രീതി മാസങ്ങളോളം അവർ തുടർന്നു. ഇത് വിദ്യാർത്ഥികളുമായി ഉറച്ച ബന്ധം സൃഷ്ടിച്ചെന്നും അവരിപ്പോൾ “കുടുംബം ആണെന്ന് തോന്നുന്നു എന്നുംഅധ്യാപകൻ പറഞ്ഞു.
1 യോഹന്നാൻ 4:10–21ൽ ദൈവീക കുടുംബത്തിലെ അംഗമെന്ന നിലയിൽ നമുക്ക് ദൈവത്തോട് “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് പറയാനുള്ള അനേക അവസരങ്ങൾ കാണുന്നു: തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചു (വാ.10). നമ്മുടെ ഉള്ളിൽ വസിക്കുവാൻ തന്റെ ആത്മാവിനെ നൽകി (വാ. 13, 15). അവിടുത്തെ സ്നേഹം എപ്പോഴും വിശ്വാസയോഗ്യമാണ് (വാ. 16),അതിനാൽ നമുക്ക് ഒരിക്കലും ന്യായവിധിയെ ഭയപ്പെടേണ്ടതില്ല. (വാ. 17). “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു” നമ്മെ അവനെയും മറ്റുള്ളവരെയും സ്നേഹിക്കാൻ പ്രാപ്തരാക്കി (വാ. 19).
ദൈവജനത്തോട് ഒത്തുകൂടുമ്പോൾ അവിടുത്തെ സ്നേഹിക്കാനുള്ള നിങ്ങളുടെ കാരണങ്ങൾ പങ്കു വെക്കുക. ദൈവത്തിനു ഒരു “ഞാൻ അങ്ങയെ സ്നേഹിക്കുന്നു” ശൃംഖല ഉണ്ടാക്കുന്നത് ദൈവത്തിനു മഹത്വം കൊടുക്കുന്നതും നിങ്ങളെ അവിടുത്തോട് കൂടുതൽ അടുപ്പിക്കുന്നതും ആയിരിക്കും.
ഭയപ്പെടേണ്ട
മിഥുൻ എപ്പോഴും ധൈര്യത്തിനായി തന്റെ പ്രിയപ്പെട്ട സ്റ്റഫ് ചെയ്ത ടെഡി ബെയറിനെ മുറുകെ പിടിച്ചു കൊണ്ട് നടക്കുന്ന ഒരു ചെറിയ കുട്ടിയായിരുന്നു. എവിടെ പോകുമ്പോഴും അവൻ അതിനെ കൈയിൽ പിടിക്കുമായിരുന്നു. തന്റെ പേടി മാറ്റാൻ അത് എപ്പോഴും കൂടെയുണ്ടാകണമെന്ന് കാണുന്നതിൽ നാണക്കേട് ഒന്നും തോന്നിയിരുന്നില്ല. അവന്റെ സഹോദരി മേഘക്ക് ഈ ശീലം ഇഷ്ടമില്ലാതിരുന്നതുകൊണ്ട് അവളതിനെ പലപ്പോഴും ഒളിച്ചു വെക്കും. മെല്ലെ മെല്ലെ ഇതിനോടുള്ള ഈ വല്ലാത്ത ബന്ധം കുറച്ചു കൊണ്ടുവരേണ്ടതാണെന്ന് മിഥുനും മനസ്സിലാക്കുണ്ടെങ്കിലും അവൻ എപ്പോഴും അതുപിടിച്ചു നടക്കും.
ഒരു ക്രിസ്തുമസ്സിനു സഭയിലെ കുട്ടികളുടെ , “ എന്താണ് ക്രിസ്തുമസ്”എന്നുള്ള പരിപാടിയിൽ മിഥുനും ഒരു അവതാരകൻ ആയിരുന്നു. മിഥുൻ, ലൂക്കോസ് 2: 8-14 മനപ്പാഠം പഠിച്ചത് പറയാൻ മുന്നോട്ടു് വന്നപ്പോൾ, - കൃത്യമായി പറഞ്ഞാൽ, “ ഭയപ്പെടേണ്ട “ എന്ന വാക്ക് പറഞ്ഞ ഉടനെ, തന്റെ ടെഡിയെ താഴെയിട്ടു; പേടി മാറ്റാനായി ഇത്രയും കാലം വിടാതെ കൊണ്ടു നടന്നതിനെ !
ക്രിസ്തുമസ് എന്തുകൊണ്ടാണ് ഭയപ്പെടേണ്ടേ എന്ന കാര്യം നമ്മെ ഓർമ്മിപ്പിക്കുന്നത്? ആട്ടിടയന്മാർക്ക് മാലാഖമാർ പ്രത്യക്ഷപ്പെട്ട് പറഞ്ഞു, “ഭയപ്പെടേണ്ടാ……ഒരു രക്ഷിതാവ് നിങ്ങൾക്കായി ജനിച്ചിരിക്കുന്നു” (ലൂക്കോസ് 2 : 10- 11).
യേശു “ദൈവം നമ്മോടു കൂടെ” (മത്തായി 1: 23) ആകുന്നു. നമുക്ക് അവന്റെ സാന്നിധ്യം എപ്പോഴും കൂടെയുണ്ട്, യഥാർത്ഥ ആശ്വാസകനായ പരിശുദ്ധാത്മാവിനാൽ (യോഹന്നാൻ 14 : 16). അതുകൊണ്ട് നമുക്ക് ഭയപ്പെടേണ്ടതില്ല. നമ്മുടെതായ “ സുരക്ഷിതത്വത്തിന്റെ പുതപ്പുകൾ” എല്ലാം മാറ്റി കളഞ്ഞ് അവനിൽ ആശ്രയിക്കാം.
ദൈവം നമ്മുടെ തകർച്ചയെ സൗഖ്യമാക്കുന്നു
അദിത്തും ഭാര്യ രേഷ്മയും ചേർന്ന് അവരുടെ വീട്ടിൽ തൂക്കുവാൻ ഒരു ചിത്രത്തിനുവേണ്ടി കടയിൽ പരതുകയായിരുന്നു. അദിത്ത് തെരഞ്ഞെടുത്ത ചിത്രം ഏറ്റവും യോജിച്ചതെന്ന് കരുതി രേഷ്മയെ കാണിച്ചു. സിറാമിക്കിൽ നിർമ്മിച്ച ആ ചിത്രത്തിന്റെ വലത് വശത്ത് കൃപ എന്ന് എഴുതിയിട്ടുണ്ടായിരുന്നു. എന്നാൽ ഇടത് വശത്ത് നീളത്തിലുള്ള രണ്ട് വിള്ളലുകൾ വീണിട്ടുണ്ടായിരുന്നു. " ഇത് പൊട്ടിയതാണ് " എന്ന് പറഞ്ഞ് രേഷ്മ പൊട്ടലില്ലാത്ത ഒന്നിനായി പരതി. അപ്പോൾ അദിത്ത് പറഞ്ഞു: "അല്ല, അതാണ് കാര്യം, നമ്മൾ തകർച്ച സംഭവിച്ചവരാണ്; അവിടെ യഥാസമയം കൃപ വന്നു ചേർന്നു . " അവർ വിള്ളൽ വീണ ആ ചിത്രം തന്നെ വാങ്ങി. " ഇത് തകർന്ന ചിത്രമല്ലേ " എന്ന് കടയുടമ ആശ്ചര്യം കൂറി. അതേ "നാമും അങ്ങനെ തന്നെ" എന്ന് രേഷ്മ മന്ത്രിച്ചു.
ഒരു "തകർന്ന" വ്യക്തി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? ഒരാൾ ഇങ്ങനെയതിനെ നിർവചിച്ചിട്ടുണ്ട്: നാം സ്വയം നമ്മുടെ ജീവിതത്തെ ശരിയാക്കാനായി എത്രയധികം കഠിനമായി പരിശ്രമിച്ചിട്ടും അത് നന്നാകുന്നതിനു പകരം വഷളാകുന്നു എന്ന തിരിച്ചറിവാണത്. ദൈവത്തിനായുള്ള നമ്മുടെ വാഞ്ജയുടെ തിരിച്ചറിവും, അവിടുത്തെ ഇടപെടൽ ആവശ്യമാണ് എന്ന് സമ്മതിക്കുന്നതുമാണത്.
പൗലോസ് അപ്പസ്തോലൻ ഈ തകർന്ന അവസ്ഥയെ " അതിക്രമത്തിലും പാപത്തിലും മരിച്ചത് " (എഫേസ്യർ 2:1) എന്ന നിലയിലാണ് പറയുന്നത്. പാപക്ഷമക്കും ജീവിത വ്യതിയാനത്തിനും ആധാരം 4,5 വാക്യങ്ങളിൽ പറയുന്നതുമാണ് ; "കരുണാസന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം ... നമ്മെ ജീവിപ്പിച്ചു ... കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു. "
"ഞാൻ തകർന്നവനാണ്" എന്ന് സമ്മതിക്കുകയാണെങ്കിൽ ദൈവം തന്റെ കൃപയാൽ നമ്മെ സൗഖ്യമാക്കുവാൻ മനസ്സുള്ളവനാണ്.